Pages

Thursday, June 9, 2016

എയര്‍ടെലും എയര്‍ടെല്‍ ഗേളും കുതിക്കുന്നു

തൊട്ടയല്‍പക്കത്തെ അപ്പാപ്പനെ ചിലപ്പോള്‍ പട്ടാപ്പകല്‍ വഴിവക്കത്തു കണ്ടാല്‍പോലും തിരിച്ചറിഞ്ഞില്ലെന്നു വരാം. എന്നാല്‍ ഏതു നട്ടപ്പാതിരയ്ക്കു എണീപ്പിച്ചിരുത്തി ചോദിച്ചാലും ആര്‍ക്കും ഈ വെളുത്തുമെലിഞ്ഞൊരു സുന്ദരിയെ പിടികിട്ടും. ആ മുഖമൊന്നു മിന്നിയാല്‍ മതി അപ്പോള്‍ ചുണ്ടു പറയും എയര്‍ടെല്‍ 4ജി.
അതാണ്, അത്രയ്ക്കാണ് പ്രഭാവം, എയര്‍ടെലിനും അവരുടെ 4 ജി പരസ്യത്തിനും. ഇതുശരിവയ്ക്കുന്നതാണ് ടിവി പരസ്യ സൂചികയിലെ എയര്‍ടെല്‍ 4 ജിയുടെ അപ്രമാദിത്തം. തുടര്‍ച്ചയായി രണ്ടാം മാസവും ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ പരസ്യങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇവര്‍. ആഡ് റീച്ച് ഇന്‍ഡക്‌സിലും ആഡ് ഡയഗ്നോസ് ഇന്‍ഡക്‌സിലും എയര്‍ടെല്‍ 4 ജി തന്നെ മുന്നില്‍.
ടെലിവിഷന്‍ പരസ്യങ്ങളുടെ സര്‍വേ നടത്തുന്ന മിന്‌റ്-ഇപ്‌സോസ് ടിവിആഡ്ഇന്‍ഡെക്‌സ് സര്‍വേയിലാണ് ഏപ്രില്‍മാസവും എയര്‍ടെലിന് മേല്‍ക്കോയ്മ. എയര്‍ടെല്‍ ഗേള്‍ സാഷ ഛേത്രി കോയമ്പത്തൂരിനടുത്തുള്ള എട്ടിമടൈ കാട്ടിലൂടെ കാളവണ്ടിയില്‍ യാത്രചെയ്യുന്ന പരസ്യമായിരുന്നു ഏപ്രിലില്‍ ഏറ്റവും കൂടുതല്‍പേര്‍ കണ്ടത്. മാര്‍ച്ചില്‍ ഷിംലയ്ക്കടുത്തുള്ള മഷേബ്രയിലെ മഞ്ഞുമലയില്‍നിന്ന് ഫോണില്‍ ക്രിക്കറ്റ് കാണുന്ന എയര്‍ടെല്‍ പരസ്യമായിരുന്നു മുന്നില്‍.
എയര്‍പോര്‍ട്ടില്‍ പ്രായമായ അമ്മയ്ക്കു വിഡിയോ കോളിലൂടെ നിര്‍ദേശങ്ങള്‍ നല്‍കുന്ന വോഡഫോണ്‍ സൂപ്പര്‍നെറ്റ് 4 ജി ഏപ്രിലില്‍ രണ്ടാം സ്ഥാനത്തെത്തി. ഐപിഎല്‍ ടീം കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരങ്ങള്‍ അണിനിരന്ന ബ്രിട്ടാനിയ ഗുഡ് ഡേ ബിസ്‌കറ്റ് പരസ്യമാണ് സ്വാധീനം ചെലുത്തിയവയില്‍ മൂന്നാംസ്ഥാനത്ത്.

വെറുപ്പിക്കുന്ന 4 ജി ഗേള്‍
എപ്പോഴും ടിവിയില്‍വന്നു സൈ്വരക്കേടുണ്ടാക്കുന്നതിന് സോഷ്യല്‍മീഡിയ ഏറ്റവുമധികം ട്രോളിയ കഥാപാത്രമാകും എയര്‍ടെല്‍ 4 ജിയുടെ പോസ്റ്റര്‍ ഗേളായ സാഷ ഛേത്രി. കളിയാക്കിയും എതിര്‍ത്തുമുള്ള ട്രോളുകളെല്ലാം സാഷയുടെ സ്വാധീനം വര്‍ധിപ്പിക്കുന്നുവെന്നു മാത്രം. 2015 ഓഗസ്റ്റ് മുതല്‍ സാഷ ടിവിയില്‍ വരാന്‍ തുടങ്ങിയതാണ്. 4 ജി ക്യാംപെയ്ന്‍ പാരമ്യത്തിലെത്തിയപ്പോള്‍ രണ്ടു മാസത്തിനിടെ 54,506 തവണ നമ്മള്‍ ഈ സുന്ദരിയുടെ വായ്‌നോക്കിയിരുന്നു, എന്നുവച്ചാല്‍ 475 മണിക്കൂര്‍, 20 ദിവസം!.
പത്തൊന്‍പതുകാരിയായ സാഷയുടെ സ്വദേശം ഡെറാഡൂണ്‍ ആണ്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി പതിനാറാം വയസ്സില്‍ മുംബയിലെത്തിയതാണ്. സേവ്യേര്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മുംബൈയില്‍നിന്ന് അഡ്വര്‍ടൈസിങ്ങില്‍ ബിരുദം നേടി. ഒരു കമ്പനിയില്‍ കോപ്പിറൈറ്റര്‍ ട്രെയിനിയായിരിക്കുമ്പോഴാണ് ഭാഗ്യം എയര്‍ടെലിന്റെ രൂപത്തില്‍ തേടിയെത്തുന്നത്.
സംഗീതത്തിലും കമ്പമുള്ള സാഷ, റിക്ഷാറാണി എന്നപേരിലും അറിയപ്പെടുന്നുണ്ട്. അടുത്തു പുറത്തിറങ്ങുന്ന മിനി ആല്‍ബത്തിന്റെ പണിപ്പുരയിലാണിപ്പോള്‍. സാഷയുടെ മനോഹരമായ കാര്‍കൂന്തല്‍ ഓഡിഷനുവേണ്ടിയാണ് മുറിച്ചുമാറ്റിയത്. മോഡല്‍ ആകണമെന്ന അഭിലാഷം ആദ്യമേ ഉണ്ടായിരുന്നു. ഒട്ടേറെ ഏജന്‍സികളില്‍ പേരും നല്‍കിയിരുന്നു. എയര്‍ടെലില്‍ എത്തിയതും ഏജന്‍സി വഴി തന്നെ. കട്ടി ബട്ടിയെന്ന ചിത്രത്തില്‍ സംഗീതജ്ഞയുടെ ചെറിയ റോളും സാഷ ചെയ്തു കഴിഞ്ഞു.

Tuesday, June 16, 2015

കാലിയയെ മറക്കാമോ


കാര്‍ഗില്‍ യുദ്ധം ഇന്ത്യയ്ക്കു കരുതിവച്ച കറുത്ത ഓര്‍മയാണ് ക്യാപ്റ്റന്‍ സൗരഭ് കാലിയ. അരിശംകൊണ്ട് പല്ലിറുമ്മിയും സങ്കടംകൊണ്ടു വിങ്ങിയും മാത്രമേ ഇന്ത്യക്കാര്‍ക്കു കാലിയയെ ഓര്‍ക്കാന്‍ കഴിയൂ. കാര്‍ഗില്‍ യുദ്ധത്തിനിടെ പാക് തടവിലായ കാലിയയെയും അഞ്ചു സൈനികരെയും 22 ദിവസത്തെ കൊടിയ പീഡനങ്ങള്‍ക്കൊടുവില്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. രാജ്യം കാര്‍ഗില്‍ വിജയത്തിന്റെ 16-ാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുമ്പോഴും മനുഷ്യത്വം തീണ്ടാത്ത കാട്ടാളന്‍മാര്‍ക്കെതിരായ നടപടിക്കുവേണ്ടി സൗരഭ് കാലിയയുടെ പിതാവ് എന്‍.കെ. കാലിയ ദുഖമൊഴുകുന്ന ഹൃദയവുമായി അലയുകയാണ്. ഈ വര്‍ഷങ്ങളത്രയും നീതിക്കുവേണ്ടി പല വാതിലുകള്‍ മുട്ടിക്കൊണ്ടേയിരുന്നെങ്കിലും ഈ വയോധികന് പ്രതീക്ഷയ്ക്കു വക കുറവാണ്. സുപ്രീം കോടതിയുടെ അനുമതിയുണ്ടെങ്കില്‍ കാലിയയുടെ കൊലപാതകം രാജ്യാന്തര കോടതിയില്‍ ഉന്നയിക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഏറ്റവും ഒടുവില്‍ പറഞ്ഞിരിക്കുന്നത്. യുദ്ധത്തിന്റെ ആരംഭം കാര്‍ഗില്‍ യുദ്ധത്തിന്റെ തുടക്കത്തില്‍, 1999 മേയ് 15ന് ആണ് 4 ജാട്ട് റജിമെന്റിലെ ക്യാപ്റ്റന്‍ സൗരഭ് കാലിയയും ശിപായിമാരായ അര്‍ജുന്‍ റാം, ബന്‍വര്‍ലാല്‍ ബഗാരിയ, ഭീഗ റാം, മൂല റാം, നരേഷ് സിങ് എന്നിവരും കക്‌സറിലെ ബജ്‌റംഗ് പോസ്റ്റില്‍ പട്രോളിനിറങ്ങിയത്. അവിടെവച്ച് പാക്കിസ്ഥാന്‍ സേനയുമായി ശക്തമായ ഏറ്റുമുട്ടലുണ്ടായി. ഏറെനേരത്തെ പോരാട്ടത്തിനുശേഷം വെടിക്കോപ്പുകള്‍ തീര്‍ന്ന ഇവരെ പാക് സേന വളഞ്ഞ് തടവുകാരായി പിടിച്ചു. ഇന്നുവരെ ്പാക്കിസ്ഥാന്‍ ഇത് അംഗീകരിച്ചിട്ടില്ലെങ്കിലും അന്ന് പാക് റേഡിയോ സ്‌കര്‍ദു കാലിയയെ പിടിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിടിക്കപ്പെടുമ്പോള്‍ 23 വയസ് തികഞ്ഞില്ലായിരുന്നു സൗരഭ് കാലിയയ്ക്ക്. പഞ്ചാബിലെ അമൃത്സറില്‍ ജനിച്ച കാലിയ പഠിക്കാന്‍ മിടുക്കനായിരുന്നു. കംബൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് പരീക്ഷയെഴുതിയാണ് സേനയിലെത്തിയത്. ആദ്യ പോസ്റ്റിങ് ആയിരുന്നു 4 ജാട്ട് റജിമെന്റ്. ജൂണ്‍ ഏഴുവരെ പാക് തടവിലായിരുന്ന കാലിയയുടെയും സംഘത്തിന്റെയും വികൃതമാക്കപ്പെട്ട മൃതദേഹങ്ങള്‍ ജൂണ്‍ ഒന്‍പതിന് പാക് സേന ഇന്ത്യയ്ക്കു കൈമാറി. മൃതദേഹങ്ങളില്‍ സിഗരറ്റുകൊണ്ടു പൊള്ളിച്ച അടയാളങ്ങളുണ്ടായിരുന്നു. പൊള്ളുന്ന ലോഹ ദണ്ഡുകള്‍കൊണ്ട് കാതുകള്‍ തുളച്ചിരുന്നു. കണ്ണുകള്‍ തകര്‍ത്ത് എടുത്തുമാറ്റിയിരുന്നു. ഭൂരിഭാഗം പല്ലുകളും തലയോട്ടിയും തകര്‍ത്ത് മൂക്കും ചെവിയും അരിഞ്ഞുമാറ്റി. കൈകാലുകളും സ്വകാര്യഅവയവങ്ങളും ഛേദിച്ച നിലയില്‍.. പറഞ്ഞറിയിക്കാന്‍ വയ്യാത്ത ക്രൂരത.. പരുക്കുകളെല്ലാം മരണത്തിനു മുന്‍പേ സംഭവിച്ചതാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇനിയും സമ്മതിക്കാതെ പാക്കിസ്ഥാന്‍ 1999 ജൂണ്‍ 15ന് പാക് ഡപ്യൂട്ടി കമ്മിഷണറെ വിളിപ്പിച്ച് സൈനികര്‍ക്കെതിരായ ക്രൂരത ജനീവ കരാറിന്റെ ലംഘനമാണെന്ന് ഇന്ത്യ അറിയിച്ചു. അന്നത്തെ വിദേശകാര്യമന്ത്രി ജസ്വന്ത് സിങ് പാക് വിദേശകാര്യമന്ത്രിയോട് വിഷയം ഉന്നയിച്ചെങ്കിലും പാക്കിസ്ഥാന്‍ പങ്ക് നിഷേധിച്ചു. 2012 ഡിസംബറില്‍ അപ്പോഴത്തെ പാക് വിദേശകാര്യമന്ത്രി പ്രതികരിച്ചത് മോശം കാലാവസ്ഥമൂലമാണ് സൗരഭ് കാലിയ മരിച്ചതെന്നാണ്. ഇതിനിടെ കാലിയയെയും സംഘത്തെയും വധിച്ച സംഘത്തിലെ ഒരു പാക് സൈനികന്‍ താനാണ് കാലിയയെ വധിച്ചതെന്ന് വെളിപ്പെടുത്തുകയുമുണ്ടായി. പിതാവിന്റെ പോരാട്ടം തന്റെ മകനു നേരെ നടന്നത് പൊറുക്കാനാകാത്ത യുദ്ധകുറ്റമാണെന്നും കാരണക്കാര്‍ക്ക് തക്കശിക്ഷ വാങ്ങക്കൊടുക്കണമെന്നും ആവശ്യപ്പെട്ട് സൗരഭ് കാലിയയുടെ പിതാവ് എന്‍.കെ. കാലിയ പോരാട്ടം തുടങ്ങിയിട്ട് വര്‍ഷം 16 ആയി. ഭരണാധികാരികള്‍ക്കു പുറമെ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ഒട്ടേറെ സംഘടനകളെ സഹായത്തിനായി ഇദ്ദേഹം സമീപിച്ചു. ഈ ദുരന്തം സംഭവിച്ചത് ഒരു അമേരിക്കന്‍ സൈനികനോ ഇസ്രയേലി സൈനികനോ ആയിരുന്നങ്കെല്‍ ലോകത്തിന്റെ ഏതു കോണില്‍ ചെന്നും കുറ്റക്കാരെ അവര്‍ ശിക്ഷിച്ചേനെ- മനം മടുത്ത് എന്‍.കെ. കാലിയ വിലപിക്കുന്നു. സര്‍ക്കാരുകള്‍ക്കു മൗനം വിഷയത്തില്‍ യുപിഎ സര്‍ക്കാര്‍ തണുപ്പന്‍ സമീപനമാണ് സ്വീകരിച്ചത്. പാക്കിസ്ഥാനുമായുള്ള പ്രശ്‌നങ്ങള്‍ രാജ്യാന്തരമായി ഉന്നയിക്കാന്‍ സിംല കരാര്‍ അനുവദിക്കുന്നില്ലെന്നതായിരുന്നു ന്യായം. അന്ന് ഇതിനെ ശക്തമായി അപലപിച്ച പ്രതിപക്ഷം ഭരണത്തിലെത്തിയാല്‍ സ്ഥിതി മാറുമെന്നു പ്രതീക്ഷിച്ചെങ്കിലും തെറ്റി. മുന്‍ സൈനിക മേധാവി കൂടിയായ ഇപ്പോഴത്തെ വിദേശകാര്യ സഹമന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചത്, പ്രശ്‌നം രാജ്യാന്തര കോടതിയില്‍ ഉന്നയിക്കുന്നത് പ്രായോഗികമല്ലെന്നാണ്. ഏതായാലും സുപ്രീം കോടതിയുടെ അനുമതി അനുസരിച്ച് വിഷയം ഉന്നയിക്കാമെന്നാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചത്. പ്രതീക്ഷയ്ക്കു വകയില്ല കാലിയ പ്രശ്‌നം ഇനി രാജ്യാന്തര കോടതിയില്‍ ഉന്നയിക്കപ്പെടാനും നീതി ലഭിക്കാനും സാധ്യത കുറവാണെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. രാജ്യാന്തര കോടതിയില്‍ ഈ വിഷയമെത്തിയാല്‍ കശ്മീരിലെയും നിയന്ത്രണ രേഖയിലെയും മനുഷ്യാവകാശ വിഷയങ്ങളെല്ലാം ഉന്നയിക്കപ്പെടാനും സാധ്യതയുണ്ട്. കാര്‍ഗില്‍ യുദ്ധാനന്തരം പാക് നേവല്‍ എയര്‍ക്രാഫ്റ്റ് അറ്റ്‌ലാന്റിക് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഗുജറാത്തിലെ കച്ചിനടുത്ത് വെടിവെച്ചിട്ടത് പാക്കിസ്ഥാന്‍ രാജ്യാന്തര കോടതിയില്‍ ഉന്നയിച്ചതാണ്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതില്‍ രാജ്യാന്തര കോടതിക്കുള്ള പരിമിതി ചൂണ്ടിക്കാട്ടി ഇന്ത്യ അന്നു കേസ് ഒഴിവാക്കുകയായിരുന്നു. അനാവശ്യ പ്രതീക്ഷകള്‍ നല്‍കി കാലിയ വിഷയം രാഷ് ട്രീയക്കാര്‍ അവരുടെ സൗകര്യത്തിനുപയോഗിക്കുകയാണെന്നാണ് ഒരു നയതന്ത്ര വിദഗ്ധന്‍ പ്രതികരിച്ചത്. സ്വന്തം രാജ്യത്തെ കാക്കാന്‍ ഇറങ്ങിത്തിരിച്ച്, കാടന്‍മാര്‍പോലും ചെയ്യാനറയ്ക്കുന്ന ക്രൂരതയ്ക്കിരയായി ജീവന്‍ വെടിഞ്ഞവരുടെ കുടുംബത്തെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കും..

Monday, November 21, 2011

ഐഷാബി, എപ്പടി?


നമ്മുടെ രാജ്യമിന്നു നേരിടുന്ന ഏറ്റവും വലിയ രണ്ടു പ്രശ്നങ്ങളില്‍ ഒന്നാണ് കഴിഞ്ഞയാഴ്ച ശുഭമായി പര്യവസാനിച്ചത്. മ്മളെ സ്വന്തം ആഷ് എന്നു പ്രസവിക്കുമെന്നു കണക്കുകൂട്ടി വിരലു തഴമ്പിച്ച അപ്പൂപ്പന്‍മാരുടെയെല്ലാം പല്ലില്ലാത്ത മോണകളില്‍ പുഞ്ചിരി പരത്തിക്കൊണ്ടു അവള്‍ എത്തി ബേഠി ബി.
അടുത്ത പ്രശ്നം നമ്മുടെ സച്ചിന്റെ നൂറാം സെഞ്ച്വറിയാണ്. അതു മിക്കവാറും നാളെയോ മറ്റന്നാളോ ഉണ്ടാവുമെന്നു നമ്മുടെ മാധ്യമങ്ങള്‍ പാടാന്‍ തുടങ്ങിയിട്ടു നാളുകുറെ ആയി. സച്ചിനിന്നു സെഞ്ചുറിയടിക്കുമെന്നു പത്രത്തില്‍ കൊടുത്താല്‍ കാലുതല്ലിയൊടിക്കുമെന്നു പറഞ്ഞു കോളുകള്‍ വരുന്നുണ്ടെന്നാണു രഹസ്യ വിവരം. പക്ഷേ ഒരു കാര്യമുണ്ട് അതിനുശേഷം ഇന്ത്യയില്‍ പത്തുരൂപയ്ക്കു ലിറ്റര്‍ പെട്രോളു കിട്ടും. ഗ്യാസു വേണോ ഗ്യാസേന്നു ചോദിച്ചു ചുവന്ന കുപ്പായമിട്ട അണ്ണന്‍മാര്‍ കുറ്റി വെറുതെ തരും. റോട്ടിന്‍ വക്കത്തെ മ്യൂസിക്കല്‍ ടാപ്പ് തുറന്നാല്‍ പിന്നെ തിളപ്പിച്ച പാലാണു കിട്ടുക.
എന്തായാലും കാര്യങ്ങള്‍ പിന്നെ ജോറാണ്. അതിനിടെയാണു നമ്മുടെ കൊച്ചന്‍ ബച്ചനൊരു ആധി. ധബഠി ബി ക്കൊരു പേരു വേണ്ടേ. അണസ കൊണസ പേരൊന്നും പോര. എ യില്‍ തുടങ്ങണം. വട്ടം വേണമെന്നു നിര്‍ബന്ധമില്ലെങ്കിലും കേട്ടാല്‍ ആരും ഒന്നു ഞെട്ടണം.
ഇതു കേട്ടപ്പളാണ് ഞമ്മളെ മറിയുമ്മാന്റെ ബിരിയാണീന്റെ ഉപ്പുനോക്കുന്ന നാക്കില് അസ്സലൊരു പേരു വന്നത്. ഐഷാ ബി!
എന്താ ഒരു പേര്. ഐശ്വര്യയുടെയും അഭിഷേകിന്റെയും എ കിടക്കുന്നു, അമിതാ ബച്ചന്റെ ബിയുണ്ട്്. ധപാരാത്തതിനു സല്‍മാന്റെ എസും പേരിലുണ്ടല്ലോ. മറിയുമ്മ ചോറ്റിന്റെ പശ കൂട്ടി ഒട്ടിച്ച് കത്തി പെട്ടീല്ട്ട്ക്ക് എന്താവുംന്ന് ആര്‍ക്കറിയ

Friday, June 24, 2011

ദിവ്യ ഗര്‍ഭം


ഏഷ്യ എന്ന വന്‍കരയിലെ ഇന്ത്യയെന്നൊരു രാജ്യത്തെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. ഒരു പെരുത്ത രാജ്യം തന്നെയാണത്. 120 കോടി ആളുകളും മറ്റുമാണ് അവിടെ പാര്‍ക്കുന്നത്. ഈ രാജ്യത്തെ പ്രത്യേകതയെന്തെന്നാല്‍ ഇവിടെ പ്രത്യുത്പാദനം നടക്കുന്നത് വിത്തുമുളച്ചിട്ടാണെന്നുള്ളതാണ്.
ഓരോ വീട്ടിലെയും ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും കല്യാണപ്രായമായെന്നു തോന്നിയാല്‍ അവരുടെ മാതാപിതാക്കള്‍ ഇവരെ തൊട്ടടുത്തുള്ള ഫോറസ്റ്റിലേക്ക് പറഞ്ഞുവിടും. ഫോറസ്റ്റിലിരുന്ന് വെടിപറയുക, മണ്ണപ്പം ചുടുക എന്നിവയൊക്കെയാണ് ഇവരുടെ പ്രധാന വിനോദം. ഈ വനവാസത്തിനു പക്ഷേ ഒരു ലക്ഷ്യമുണ്ട്. ആ ഘോരഫോറസ്റ്റിലെ ഒരു പ്രതിമ കണ്ടുപിടിക്കലായിരിക്കും ചെറുക്കന്റെയും പെണ്ണിന്റെയും പ്രധാന ജോലി. അതിനെ കണ്ടുപിടിച്ചാലേ അവര്‍ക്ക് സന്താന പരമ്പരയ്ക്കുള്ള ഭാഗ്യം ലഭിക്കൂ.
അങ്ങനെ കണ്ട അണ്ടന്റെയും അടകോടന്റെയും പ്രതിമയൊന്നും കണ്ടുപിടിച്ചിട്ട് കാര്യമില്ല. പ്രതിമയ്ക്ക് മഞ്ഞ കണ്ണുണ്ടായിരിക്കണമെന്ന് മാത്രമല്ല, കാക്ക കാഷ്ടം പോയിട്ട് കാക്കയുടെ പൂടപോലും ഏല്‍ക്കാത്തതുമായിരിക്കണം. അങ്ങനെയുള്ള പ്രതിമ കണ്ട്പിടിച്ച് ആണും പെണ്ണും ഉടുതുണിയില്ലാതെ നുറ്റൊന്ന് ഏത്തമിട്ടാല്‍ പ്രതിമയുടെ വായില്‍ നിന്ന് ഒരു കറുത്ത ആപ്പിള്‍ പുറത്ത് വരും. ഈ ആപ്പിള്‍ 37 ആയി മുറിച്ച് അതിലെ 21ാമത്തെ കഷണം ഒറ്റക്കണ്ണനായ പട്ടിക്കുകൊടുക്കണം. എന്നിട്ട് 32ാമത്തെ കഷണം തൊട്ടടുത്ത പൊട്ടക്കിണറ്റില്‍ തള്ളണം. ആ കിണറ്റില്‍ നിന്നാണ് പത്തുമാസം കഴിഞ്ഞ് കുട്ടി പൊന്തി വരിക.
ഇങ്ങനെയുള്ള നാടാണെന്ന് മനസ്സിലായല്ലോ. അങ്ങനെയിരിക്കുമ്പോഴാണ്. അവിടെ ഒരു നടിക്ക് ആദ്യമായി ഗര്‍ഭമുണ്ടാകുന്നത്, അതും നൂറ്റിരണ്ടാമത്തെ വയസ്സില്‍. ചില്ലറക്കാരിയൊന്നുമല്ല ഈ നടി. മഹാമാമുനി അമിതോഘോഷന്റെ മകന്റെ മകളാണ്. തന്നെയുമല്ല, ഒരു ഫോര്‍മര്‍ അപ്സരസും.
നടിയുടെ ദിവ്യഗര്‍ഭ വാര്‍ത്തയറിഞ്ഞ് മാമുനി സന്തോഷാധിക്യത്താല്‍ മതി മറക്കുകയാണ്. ദിവ്യഗര്‍ഭത്തിന് എന്നേ പേറ്റന്റ് ലഭിക്കേണ്ടിയിരുന്ന അസ്പരസിന്റെ ഒരു ഫോര്‍മര്‍ കാമുകന്‍ പറഞ്ഞത് കുട്ടിയുടെ ചാച്ചയാണ് ഞാനെന്നാണ്. അസ്പരസ് ഒരു ഏഴെണ്ണത്തിനെയെങ്കിലും പെറണമെന്ന അഭ്യര്‍ത്ഥനയും മൂപ്പര്‍ക്കുണ്ട്.
വാര്‍ത്തകേട്ട് രാജ്യത്തെ രാജാവിന് സന്തോഷം അടക്കാന്‍ കഴിയുന്നില്ല. അദ്ദേഹം അസ്പരസിന്റെ ഭര്‍ത്താവിനെ വിളിപ്പിച്ചിരിക്കയാണ് എങ്ങനെ ഇബിലീസുകളെ പോറ്റാമെന്ന് അങ്ങേര് പഠിപ്പിച്ചുകൊടുക്കാമത്രെ.

Monday, June 20, 2011

ഞമ്മളെ സ്വന്തം കര്‍ലക്കുട്ടായി


ങ്ങള് കപ്പലണ്ടി മുട്ടായി, കടലമുട്ടായീന്നൊക്കെ വിളിക്ക്ന്ന് സാന്നം ഞമ്മക്ക് കര്‍ലക്കുട്ടായി ആണ്. ഈ കര്‍ലക്കുട്ടായിക്ക് എത്രമാതിരി കഥ പറയാന്‍ണ്ട്ന്നാ വിശാരം. ഈ നൊസ്റ്റാള്‍ജിയന്നൊക്കെ പറയ്ന്ന്ണ്ടല്ലോ പലര്‍ക്കും ഈ കര്‍ലക്കുട്ടായി കാണുമ്പം അത് താനേ വരും. ങ്ങള് മണലാരണ്യങ്ങളില്‍ ഷെയ്ക്കിന്റെ ഒട്ടകത്തിന്റെ പല്ലെണ്ണുന്നോനോ സായിപ്പിന്റെ കമ്പ്യൂട്ടറ്മ്മലെ എലീനെപ്പിടിക്കുന്നോനോ ഒന്നും അല്ലെങ്കില്‍ കാപ്പിരീന്റെ നാട്ടില്‍ പൊന്ന് കുയ്ച്ച് നോക്ക്ന്നോ ആരെങ്കിലും ആകട്ടെ ഒരു കണ്ടം കര്‍ലക്കുട്ടായി ഒന്ന് കാട്യോക്കി അപ്പംക്കാണ പൈയ്ക്കുട്ടി അക്ട് കണ്ടമായിരി ങ്ങളെ ഓര്‍മ നൊസ്റ്റാള്‍ജിയേന്റെ പിന്നാലെ പായ്ന്നത്.
കൊറെ ചില്ലറപ്പൈസേന്റെ കണക്ക് പറയാനുണ്ടാകും ഈ കര്‍ലക്കുട്ടായിക്ക്. കോയാലിക്കാന്റെ കുമിട്ടി പീട്യേല് തണ്ത്ത് കെടന്ന് ഒര്‍ങ്ങുന്ന കര്‍ലക്കുട്ടായീനെ കണ്ടിറ്റാണ് ഞമ്മള് പള്ളിക്കൂടത്തില്‍ പോകുന്നത് തന്നെ. അന്ന് പത്തീസീം മറ്റുമൊക്കേ ഉണ്ടാരുന്നുള്ളൂ ഈ സാന്നത്തിന്. ദെവസം രണ്ടെണ്ണെങ്കിലും കിട്ടാതെ ഞമ്മക്ക് കാസില് ഇരുപ്പുറക്കില്ലായിരുന്നു. ജനഗണ കയിഞ്ഞ് ടിംടിം അടി തുടങ്ങുമ്പള്‍ത്തേക്കും കോയാലിക്കാന്റടുത്ത് ഞമ്മള്‍ ഹാജറുവക്കും.
കഥകള് ബേറീംണ്ട് പറയാന്‍ ബീയാത്തും കുഞ്ഞാലീം തമ്മില് മൊഹബത്തിലായതും കര്‍ലക്കുട്ടായി കൊണ്ടല്ലേന്ന്. ഓന്‍ ബാപ്പാന്റെ കൊപ്പര കൊറെ കട്ടിറ്റാണെങ്കിലും ഓള്‍ക്ക് ദെവസും മുട്ടായി ബാങ്ങി കൊടുക്കേനും. അയിനെക്കൊണ്ട് ഓന് പെണ്ണ് തെരയണ്ടി വന്നില്ല.
ഈ കര്‍ലക്കുട്ടായികൊണ്ട് ഞമ്മള് എത്ര തല്ല്ന്ന് കയ്ച്ചിലായിക്ക്ന്ന് ന്നറിയോ. ജഗള സബൂറാക്കാന്‍ ബെസ്റ്റ് സാന്നാ ഈ കര്‍ലക്കുട്ടായി അറിയ്വോ. അന്ന് നാസറ് ശങ്കറ്ന്റെ കാല്മ്മല് ബെഞ്ച് തള്ളിട്ട്ന്ന് പര്‍ഞ്ഞ് എമ്മായിരി കച്ചറ്യേന്യും. ബെഞ്ച് ഞമ്മളോട് ബീണതാണ്ന്ന് ഞമ്മക്കല്ലേ അറ്യോള്ളൂ. എന്തായാലും രണ്ടിന്റീം തൊള്ളേല് കര്‍ലക്കുട്ടായി തിര്കീറ്റാണ് അന്ന് ഞമ്മള് കയ്ച്ചിലായത്. അങ്ങനെ എത്രയെത്ര കഥകള്.

Friday, June 17, 2011

യെന്നാലുമെന്റെ നിതിനേ...


ചില പ്രവൃത്തികളെ പ്രശംസിക്കാന്‍ പ്രശംസയ്ക്കുപോലും വാക്കുകള്‍പോരെന്നു തോന്നിപ്പോകും. അത്തരത്തിലൊരു തീരുമാനമാണ് മീററ്റിലെ ഒരു ഐ.ടി കമ്പനി സൂപ്പര്‍വൈസറായ നിതിന്‍ ത്യാഗിയെന്ന 21കാരന്‍ പയ്യന്‍ എടുത്തത്. കെട്ടിയപെണ്ണിനെ ആരെങ്കിലും നോക്കുന്നതുപോലും ഇഷ്ടപ്പെടാത്ത കണവന്‍മാരുള്ള ഈ നാട്ടില്‍തന്നെയാണ് താലി കെട്ടിയ പെണ്ണിനെ അവളുടെ കാമുകനു നല്‍കാന്‍ നിതിന്‍ തയ്യാറായിരിക്കുന്നത്.
കഥയല്‍പ്പം കുഴഞ്ഞ് അതൃമാന്‍ക്കയുടെ ദോശപ്പരുവത്തിലാണ്. ചുരുക്കി ചുരുക്കി കോല്‍മുട്ടായീന്റെ വലിപ്പത്തില് പറയാം. ചെക്കന്റെ മെച്ചൂരിറ്റിയും ചുറുചുറുക്കും കണ്ടിറ്റായിരിക്കണം അച്ഛനും അമ്മയും ഇരുപത്തിരണ്ടാം വയസില്‍ തന്നെ പെണ്ണുകെട്ടിക്കാന്‍ തീരുമാനിച്ചത്. ചെക്കന് പെണ്ണുനോക്കിയത് ഒരു പൊലീസ് എസ്.ഐയുടെ മോളെയാണ്. അപ്പന്‍ പോലീസായതുകൊണ്ടാകും പെങ്കൊച്ച് ഒരു ട്രെയിനി എസ്.ഐ കൊച്ചന്റെ കൂടെ അങ്ങട് പോയി. എന്തായാലും എസ്.ഐ വിട്ടില്ല അതാ നിക്ക്ന്ന് വീട്ടില് പൊരനെറഞ്ഞ് ഒന്നുകൂടി. ഐ.ടി ചെക്കന്റെ തലേല് അതിനെ പിടിച്ചുകൊടുക്കാന്ന് ഏറ്റു. അങ്ങനെ നിതിന്റെ ജീവിതത്തിലേക്ക് ആരതിയെന്ന പെണ്‍കുട്ടി കടന്നു വന്നു. ഇനിയാണ് ക്ളൈമാക്സ് എല്ലാരും മുറുക്കി പിടിച്ച് ഇരുന്നോളി. പ്പം പറയാം ബാക്കി.
ചേച്ചി വേലി ചാടിയെങ്കില്‍ അന്‍സത്തി ബിന്‍ലാദന്റെ പൊരേന്റെ മതില് വരെ ചാടാന്‍ പോന്നോളായിരുന്നു. ആരതി കോളേജില്‍ പഠിക്കുന്ന കാലത്തു തന്നെ ഒരു ചെറുക്കനുമായി ഏതോ ഒരുമ്പലത്തില്‍ വച്ച് കല്യാണം കഴിച്ചതാണത്രേ. അന്ന് തന്തപ്പടി മീശ പിരിച്ച് ചെക്കനേം പെണ്ണിനെയും കൈയ്യോടെ പിടികൂടിയതാണ്. നല്ല ബെസ്റ്റ് പൊലീസ് കുടുംബം.
എന്തായാലും ആരതി പുതുമണവാളനോട് കരഞ്ഞ് കാര്യം പറഞ്ഞ്. പെണ്ണിനെ മയക്കുവെടിവെച്ചാണത്രെ കല്യാണപന്തലിലേക്ക് എഴുന്നള്ളിയത്. കഥയെല്ലാം കേട്ടുകഴിഞ്ഞപ്പോഴേക്കും നമ്മുടെ കഥാനായകനിലെ ത്യാഗ സ്വരൂപനായ മമ്മൂട്ടി ഉണര്‍ന്നു. ഒരു രാഗിയങ്ങട് എട്ത്ത് പെണ്ണിന്റെ കൈത്തണ്ടേല് അങ്ങട് കെട്ടി, ചെക്കന്‍ ഓളെ പെങ്ങളാക്കി. മറ്റവന്റെകൂടെ ജീവിക്കാന്‍ അനുവദിക്കാമെന്നും സമ്മതിച്ചുകൊടുത്തിട്ടുണ്ട്. എന്തായാലും നിതിന്റെ കുടുംബത്തിനും മകന്റെ പ്രവര്‍ത്തിയില്‍ അഭിമാനമാണ്.
പക്ഷേ ആരതീന്റെ വീട്ടുകാര്‍ ആ എസ്.ഐയും ടീമും ശര്യാക്കിത്തരാംന്ന്ള്ള സ്റ്റാന്റിലാണ്. എന്താവുംന്ന് ആര്‍ക്കറിയാം. മ്മക്ക് ഒന്നേ പറയാനുള്ളൂ പടച്ചോനേ നിതിന്നെ കാത്തോളീ...ന്ന്

ചെക്കന്‍ നല്ലബുദ്ധിയോടെ ചെയ്തതാണോ ഇതെന്ന് അറിയില്ല. ന്തായാലും ഓന് അപാര മൈലേജാണ് കിട്ടിയത്. ടൈംസ് ഓഫ് ഇന്ത്യയില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ട് 10 മണിക്കൂറിനകം 410 കമന്റാണ് വന്നത്. ഇനി ഇവനെ ഞാന്‍ കെട്ടാം ഞാന്‍ കെട്ടാമെന്ന് പറഞ്ഞ് പെമ്പിള്ളാര് ക്യൂ നില്‍ക്കും.

അപ്പം ഒള്ള ഭാര്യയെ പൊന്നുപോലെ നോക്കുന്ന നിങ്ങള് ആരായി.

Wednesday, June 15, 2011

ഗോവിന്ദച്ചാമി മോചിതനാകുമോ


പത്രം വായിക്കാന്‍ തുടങ്ങിയ നാള്‍ മുതല്‍ കാണാന്‍ തുടങ്ങിയ വാക്കുകളാണ് ബലാത്സംഗവും സ്ഫോടനവും. ഉച്ചാരണത്തിലെ ബുദ്ധിമുട്ടായിരിക്കാം ഈ വാക്കുകള്‍ പണ്ടേ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബലാത്സംഗത്തിന്റെ അര്‍ത്ഥം മുതിര്‍ന്നവര്‍ മറച്ചു പിടിച്ചപ്പോഴേ തോന്നി അത് വലിയവര്‍ക്കുള്ളതാണെന്ന്. പിന്നീട് അര്‍ത്ഥം അറിയാന്‍ തുടങ്ങിയപ്പോള്‍ ഒറ്റ വാര്‍ത്തപോലും വായിക്കാതെ വിട്ടില്ല. പൈശാചികമായ ഒരു ചൊറിച്ചിലിന്റെ ദാഹം തീര്‍ക്കലായിരിക്കാം അത്.
പിന്നീട് പത്രത്തിലെ ജോലി പത്രത്തിലെത്തിയപ്പോള്‍ ബലാത്സംഗവും പീഡനവുമെല്ലാം ഞങ്ങള്‍ക്ക് സെന്‍സേഷണല്‍ വാര്‍ത്തകളായി. ആവശ്യത്തിന് എരിവും പുളിയും കൈയില്‍ നിന്ന് ഇട്ട് എഴുതുന്നതില്‍ ഒരു മനസ്താപവും തോന്നിയില്ല. മറ്റെല്ലാം മറന്നാലും ഇന്ന പീഡന വാര്‍ത്തയുടെ ഫോളോ അപ്പ് മറക്കാതെ സൂക്ഷിച്ച് സപ്ളിമെന്റ് ചെയ്യുമായിരുന്നു. അവ ആരും വായിക്കാതെ വിടുന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
എന്നാല്‍ വാര്‍ത്ത കൈയിലെത്തിയതുമുതല്‍ വീര്‍പ്പുമുട്ടല്‍ ഉണ്ടാക്കിയ സംഭവമാണ് സൌമ്യയുടെ കൊലപാതകം. ആരാണ് അക്രമിയെന്നും കുട്ടിയുടെ നിലയെന്തെന്നുമൊന്നും അറിയില്ലായിരുന്നെങ്കിലും കുട്ടി രക്ഷപ്പെടണേ എന്നായിരുന്നു പ്രാര്‍ത്ഥന. സൌമ്യയുടെ മരണം പിന്നീട് കടുത്ത മാനസ്സിക സമ്മര്‍ദ്ദത്തിലേക്കാണ് നയിച്ചത്. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ കൈകളില്‍ എത്തികൊണ്ടിരുന്നു. ശരിക്കും മടുത്തുപോയി. ഉറക്കം അപഹരിക്കുമാറായിരുന്നു ആ കുട്ടിയുടെ മരണം.
പിന്നീട് പ്രതി ഗോവിന്ദച്ചാമിയുടെ രൂപം മനസ്സില്‍ കാലന്റേതിനു സമാനമായാണ് രൂപമെടുത്തത്. അല്ലെങ്കിലും ഒരു മനുഷ്യനു ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളല്ല അയാള്‍ ചെയ്തു കൂട്ടിയിരിക്കുന്നത്. ചോര കണ്ടാല്‍ അറയ്ക്കാത്ത മനുഷ്യന്‍മാരുണ്ടാകുമോ. ചോര വാര്‍ന്നൊലിക്കുന്ന മൃതപ്രായമായ ശരീരത്തെയാണ് അയാള്‍ പിച്ചി ചീന്തിയത്.
സൌമ്യയുടെ ചുണ്ടും മാറിടവും അയാള്‍ കടിച്ചെടുത്തിരുന്നു എന്ന ഒരൊറ്റ കാര്യം മതി അയാളിലെ മൃഗത്തിന്റെ ആഴമറിയാന്‍.
ആ ഗോവിന്ദച്ചാമിക്ക് വേണ്ടി ആരും കോടതിയില്‍ ഹാജരാകില്ലെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ എത്തിയതോ ബി.എ ആളൂരിനെപ്പോലുള്ള പ്രമുഖരായ അഞ്ചു വക്കീലന്‍മാര്‍. വക്കീലമ്മാരോട് ഒന്നു ചോദിച്ചോട്ടെ. നിങ്ങള്‍ കള്ളന്‍മാരെ രക്ഷിച്ചോളൂ, അഴിമതിക്കാരെ വെള്ളപൂശിക്കോളൂ. കാശുണ്ടാക്കാന്‍ എത്ര വേണമെങ്കിലും കള്ളം പറഞ്ഞോളൂ. എങ്കിലും നിങ്ങള്‍ക്കുമില്ലെ മനസ്സാക്ഷി. കേരളം മുഴുവന്‍ മരിച്ചുകാണാന്‍ ആഗ്രഹിക്കുന്ന ആ നരാധമനുവേണ്ടി തന്നെ നിങ്ങള്‍ക്ക് വാദിക്കണോ
നീ പുറത്തുവന്നാലും ജീവിക്കാമെന്ന് കരുതണ്ട ചാമീ, കൃഷ്ണപ്രിയ സംഭവം നമുക്ക് മുന്നലുണ്ടല്ലോ... ആരുടെയെല്ലാം കൈകള്‍ പൊങ്ങുമെന്ന് നമുക്ക് കണ്ടറിയാം.