Pages

Tuesday, December 28, 2010

വീണ്ടും ലക്ഷ്മണ്‍ മാജിക്


ഇന്ത്യന്‍ ക്രിക്കറ്റ്ടീമിനെവച്ച് ഒരു സിനിമകള്‍ എടുത്താല്‍ വി.വി.എസ് ലക്ഷ്മണിന് മിക്കവാറും എല്ലാ ചിത്രങ്ങളിലും ഒരേ റോളായിരിക്കും, അത് രക്ഷകന്റെയായിരിക്കും. എത്രയെത്ര മത്സരങ്ങളാണ് ഈ സ്റ്റൈലിഷ് ബാറ്റ്സ്മാന്‍ ജയിപ്പിക്കുകയോ രക്ഷിച്ചെടുക്കുകയോ ചെയ്തിരിക്കുന്നത്. ഈ വര്‍ഷം തന്നെ ലക്ഷ്മണിന്റെ എത്ര അനുപമമായ ഇന്നിംഗ്സുകള്‍ നാം കണ്ടുകഴിഞ്ഞു.
അത്തരം ഇന്നിംഗ്സുകളിലൊന്നാണ് ഇന്നലെ ഡര്‍ബനിലെ കിംഗ്സ്മെഡ് മൈതാനം സാക്ഷ്യം വഹിച്ചത്. ഒരറ്റത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരിക്കുമ്പോഴും തീയുണ്ടകള്‍ക്കുമുമ്പില്‍ ലക്ഷ്മണ്‍ അക്ഷോഭ്യനായിരുന്നു. തുടക്കത്തില്‍ തന്നെ പൂജാരയെ നഷ്ടപ്പെട്ടിട്ടും അദ്ദേഹം ധോണിയെയും സഹീറിനെയും കൂട്ടുപിടിച്ച് ഇന്ത്യയെ 302 റണ്‍സിന്റെ ലീഡിലെത്തിച്ചു. 171 പന്തില്‍ 12 ബൌണ്ടറികളോടെ 96 റണ്‍സെടുത്ത ലക്ഷ്മണിന് അര്‍ഹമായ സെഞ്ച്വറി നേടാനായില്ല. സ്റ്റെയിനാണ് ലക്ഷ്മണിനെ ബൌച്ചറുടെ കൈകളിലെത്തിച്ചത്.
കൈക്കുഴയുടെ മനോഹരമായ ചലനങ്ങളോടെ റണ്‍സ് പെയ്യിക്കുന്ന ലക്ഷ്മണിന്റെ ബാറ്റിംഗ് ഒരു ഓടക്കുഴല്‍ നാദമോ ഒരു പ്രകൃതിഭംഗിയോ ആസ്വദിക്കുന്നതുപോലെയാണ്. ആസ്ട്രേലിയക്കാരുടെ അന്തകന്‍ എന്നറിയപ്പെടുന്ന ഈ ഹൈദരാബാദുകാരന്‍ 2001 ലെ ഈഡന്‍ഗാര്‍ഡന്‍സിലെ 281റണ്‍ പ്രകടനത്തോടെയാണ് ലോകശ്രദ്ധ നേടുന്നത്. ഫോളോ ഓണിനിറങ്ങിയ ഇന്ത്യ മത്സരം ജയിച്ചതോടെ അത് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച മത്സരങ്ങളിലൊന്നായി രേഖപ്പെടുത്തപ്പെട്ടു.
ഇന്ത്യയെ മികച്ച ടെസ്റ്റ് ടീമാക്കി മാറ്റുന്നതില്‍ ലക്ഷ്മണ്‍ വഹിച്ച പങ്കും ചെറുതല്ല. ലക്ഷ്മണിനെക്കൂടാതെ ഒരു മദ്ധ്യനിര ഇന്ത്യയ്ക്ക് ചിന്തിയ്ക്കാനേ കഴിയില്ല.
മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന ലക്ഷ്മണ്‍ ക്രിക്കറ്ര് ഭ്രാന്ത് മൂത്താണ് പഠിത്തം നിര്‍ത്തിയത്
. അന്ന് അദ്ദേഹം ഡോക്ടറായിരുന്നെങ്കില്‍ അതിന്റെ മെച്ചം ചുരക്കംപേരില്‍ മാത്രം ഒതുങ്ങിയേനെ.1996 ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായി തന്നെയാണ് ലക്ഷ്മണിന്റെ അരങ്ങേറ്റം. രണ്ടാം ഇന്നിംഗ്സില്‍ മികവ് കാട്ടുന്ന സ്വഭാവം അന്നുമുതലേ തുടങ്ങിയതാണ്. ആദ്യ ഇന്നിംഗ്സില്‍ 11 റണ്‍സെടുത്ത ലക്ഷ്മണ്‍ രണ്ടാം ഇന്നിംഗ്സില്‍ 51 റണ്‍സടിച്ചു. 36 വയസ്സ് പിന്നിട്ട ലക്ഷ്മണ്‍ വിരമിക്കലിനെക്കുറിച്ച് ചിന്തിക്കുന്നേയില്ല എന്നതാണ് ക്രിക്കറ്റ് പ്രേമികള്‍ക്ക് ആശ്വാസം നല്‍കുന്നത്.

Sunday, December 26, 2010

മേരിയുടേത് നല്ല വെളുത്ത കുഞ്ഞാട്


ദിലീപ്-റാഫി-ബെന്നി.പി.നായരമ്പലം ടീമിന്റെ ക്രിസ്മസ് ചിത്രമായ മേരിക്കുണ്ടൊരു കുഞ്ഞാട് ഏറെ നാളുകള്‍ക്കുശേഷം ദിലീപില്‍ നിന്നും ലഭിച്ച ഭേദപ്പെട്ട ചിത്രമാണ്. ദിലീപിന്റെ മുന്‍കാല ഹിറ്റുകളായ കല്യാണരാമന്‍, ചാന്തുപൊട്ട് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ബെന്നി ദിലീപിനെ പേടിത്തൊണ്ടനായ സോളമനായാണ് അവതരിപ്പിച്ചിരിക്കുന്നത്.
സോളമന്‍ എന്നപേടിത്തൊണ്ടനെ നാട്ടിലെ കൊച്ചുപിള്ളാര്‍വരെ ഓടിച്ചിട്ടടിയ്ക്കും
. കപ്യാരായ വിജയരാഘവനാണ് സോളമന്റെ അച്ഛന്‍. സോളമന് ഇട്ടിച്ചന്റെ മകളായ മേരിയുമായുള്ള(ഭാവന) അടുപ്പം കാരണം മേരിയുടെ മൂന്ന് ആങ്ങളമാര്‍ക്കും സോളമന്റെ മുതുകില്‍ നിന്നും കൈയെടുക്കാനുള്ള സമയം കിട്ടാറില്ല. സോളമന്റെ അമ്മയും(വിനയപ്രസാദ്) ഇട്ടിച്ചനും(ഇന്നസെന്റ്) തമ്മില്‍ പൂര്‍വകാലത്തുണ്ടായ ഒരു സംഭവം ചിത്രത്തില്‍ ഭംഗിയായി തുന്നിച്ചേര്‍ത്തിട്ടുണ്ട്. പള്ളിയില്‍ നിന്നും മോഷണം പോയ പൊന്‍കുരിശിന് പകരം വാങ്ങാന്‍ സംവിധായകനാകാന്‍ നടക്കുന്ന സോളമനെ പള്ളിയ്ക്കുവേണ്ടി സീരിയല്‍ പിടിക്കാനേല്‍പ്പിച്ചത് സോളമനും പള്ളിയ്ക്കും തൊന്തരവാകുന്നു. സോളമന്‍ സീരിയലു പിടിച്ച് പിടിച്ച് ഉണ്ണിയേശു രണ്ടാക്ളാസിലെത്തിയെങ്കിലും സീരിയല്‍ പുറത്തിറങ്ങിയില്ല.
സോളമന്‍ അങ്ങനെ തല്ലുകൊണ്ടുമടുത്തിരിക്കുമ്പോളാണ് ബിജുമേനോന്റെ വരവ്. സൂര്യഗായത്രിയിലെ മമ്മൂട്ടിയുടെ പുട്ടുറുമീസിനെ ഓര്‍മ്മിപ്പിക്കുന്ന ആ കഥാപാത്രം ഒറ്റയിരുപ്പിന് അഞ്ചു കുറ്റി പുട്ടുവരെ അകത്താക്കും. ആരെ വേണമെങ്കിലും തല്ലിയൊതുക്കാനും മിടുക്കന്‍. ഈ കഥാപാത്രം ചിത്രത്തിന്റെ അവസാനം വരെ നിര്‍ണായകമാകുകയാണ്. വര്‍ഷങ്ങള്‍ക്കുശേഷമാണ് ബിജുമേനോന് ഇത്ര നല്ലൊരു കഥാപാത്രം ലഭിയ്ക്കുന്നത്. അത് മിതത്വത്തോടെ ചെയ്യാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ചിത്രത്തിലെ ഗാനങ്ങള്‍ക്കൊന്നും വലിയ മേന്‍മ പറയാനില്ലെങ്കിലും തമാശകള്‍ ചേര്‍ന്നുപോകുന്നുണ്ട്. കോമഡിയധികവും ദിലീപിന്റെതുതന്നെ. സലിം കുമാറിന്റേത് വൃത്തിയുള്ള കഥാപാത്രമാണെന്നതു തന്നെ ആശ്വാസം. സമീപ കാലത്ത് മലയാളത്തില്‍ ഇറങ്ങിയ ചിത്രങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ കാശുമുതലാകുമെന്ന് പറയാം.

Thursday, December 23, 2010

ഈ മമതച്ചേച്ചീടെ ഒരു കാര്യം



കൊച്ചുകുട്ടികളുടെ കൂടെ പായാരം പറഞ്ഞ് കൂടെക്കളിക്കുന്ന മമതാ ബാനര്‍ജി, ഇങ്ങനെയൊരു സീന്‍ ബംഗളിലെ തീപ്പൊരി മമതാ ബാനര്‍ജിയില്‍ നിന്നും ആരെങ്കിലും പ്രതീക്ഷിക്കുമോ. ഇതല്ല ഇതിനുമപ്പുറം പ്രതീക്ഷിക്കണമെന്നായിരിക്കും കൊല്‍ക്കത്ത മേയര്‍ സോവന്‍ ചക്രവര്‍ത്തി പറയുക. ഒരു പമ്പിംഗ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ അവര്‍ മേയറെ കുളിപ്പിച്ചുവിട്ടകഥയാണ് ബംഗാളിലെ ഈയാഴ്ചത്തെ ചൂടപ്പം. സംഗതികള്‍ ഇങ്ങനെയാണ്. പരിപാടിയുടെ ഉദ്ഘാടനം കഴിഞ്ഞ് വേദിയ്ക്കടുത്തുള്ള കുട്ടികളുടെ സ്വിംമ്മിംഗ് പൂളിനടുത്തെത്തിയതായിരുന്നു മമതാ ബാനര്‍ജി. മേയറുടെ ചെറിയമകളും പൂളില്‍ നീന്തിത്തുടിയ്ക്കുന്നുണ്ടായിരുന്നു. വെള്ളം കണ്ടപ്പോള്‍ അവരുടെ മട്ട് മാറി. പണ്ട് ചളിയില്‍ മണ്ണപ്പം ചുട്ടതിന്റെയും കണ്ണന്‍മീനെ പിടിച്ചുകളിച്ചതിന്റെയും നനഞ്ഞ ഓര്‍മകള്‍ അവരില്‍ ഓടിയെത്തി പിന്നെതാമസിച്ചില്ല. അല്ല മേയറെ നിങ്ങള്‍ക്ക് മോളുടെ കൂടെ കളിക്കരുതോ എന്നൊരു ചോദ്യവും ഒറ്റത്തള്ളും ഒരുമിച്ചായിരുന്നു. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് മുമ്പ് മേയര്‍ ഒരു പക്ഷേ സര്‍ക്കസിലായിരുന്നിരിക്കാം മൂപ്പര്‍ ഒരു വിധം ബാലന്‍സ് ചെയ്ത് പിടിച്ചു നിന്നും. ഹോ മാഡത്തിന്റെ ചിരിയൊന്ന് കാണണമായിരുന്നു. പൊരിവെയിലത്ത് ഐസ്ക്രീം കിട്ടിയ പിള്ളാര്‍ക്കുപോലും ഇത്ര സന്തോഷം കാണില്ല. തള്ളയുടെ പൂതിമാറിയിട്ടില്ലായിരുന്നു. മേയറുടെ ശ്രദ്ധമാറിയെന്നുറപ്പാക്കിയപ്പോള്‍ അതാ ഒരു തള്ളുകൂടി. ഇത്തവണ മൂപ്പര്‍ മൂക്കട്ടയില്‍ ചവിട്ടിയപോലെ അതാ ഒരുപോക്ക്. ഹൊ അപ്പോള്‍ മമത ചിരിച്ച ചിരി ഫ്രണ്ട്സില്‍ ശ്രീനിവാസന്‍ പോലും ചിരിച്ചു കാണില്ല.

Tuesday, December 14, 2010

വീട്ടിലേക്കുള്ള വഴി, ഇടുങ്ങിപ്പോയി


ഡോ.ബിജു സംവിധാനം ചെയ്ത് പൃഥിരാജ് കേന്ദ്ര കഥാപാത്രമായി അഭിനയിച്ച വീട്ടിലേക്കുള്ള വഴിയെ നല്ല സിനിമയെടുക്കാനുള്ള ഒരു ശ്രമമായി വിലയിരുത്താം, അത്രമാത്രം. തീവ്രവാദ പശ്ചാത്തലത്തില്‍ വ്യത്യസ്ഥമായ കഥ പറയാനാണ് ശ്രമിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ ഒരു ആശുപത്രിയിലെ ഡോക്ടറാണ് പൃഥിരാജ്. ആശുപത്രിയില്‍ മരിക്കുന്ന സ്ത്രീയുടെ കുട്ടിയെ അച്ഛനായ കൊടും ഭീകരന്റെ അടുത്തെത്തിക്കുക ഇതാണ് സിനിമയുടെ ലക്ഷ്യം. രോഗിയുടെ കുട്ടിയെ തേടിപ്പിടിച്ച് എവിടെയാണെന്നുപോലും അറിയാത്ത ഭീകരനെ ഏല്‍പ്പിക്കുക. ഇത്തരം റിസ്ക് എടുക്കണമെങ്കില്‍ രോഗിയും ഡോക്ടറും രോഗിയും തമ്മില്‍ ഒരു സീനിന്റെ ആത്മബന്ധം മതിയെന്നത് ന്യായീകരിക്കാനാകുന്നില്ല.
ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മ പൃഥിരാജിനെപ്പോലൊരു നടനുപിറകെ പോയതാണ്. മുഴുനീള കഥാപാത്രത്തെ ലഭിച്ചിട്ടും അത് പ്രയോജനപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.
തെറി പറയുന്നില്ല തോക്കെടുക്കുന്നില്ല എന്നതൊഴിച്ചാല്‍ പൃഥിരാജിന് മറ്റു സിനിമകളില്‍ നിന്നും ഒരു വ്യത്യാസവും കാണാനില്ല.
കമേഴ്സ്യല്‍ സിനിമാതാരങ്ങളെ കൂട്ടുപിടിക്കുന്നതിന്റെ മറ്റൊരു ദുരന്തമായി ധന്യാമേരി. രണ്ടും മൂന്നും സീനുകളിലെങ്കിലും വൃത്തിയായി അഭിനയിക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ ഇവരൊക്കെയെന്തിനാണ്. പുതിയ മലയാള ചിത്രങ്ങളിലൊക്കെ ഈ പ്രവണത കാണാനുണ്ട്. മകരമഞ്ഞിലും ലക്ഷ്മി ശര്‍മയും നിത്യാ മേനോനുമെല്ലാം അരോചകമായി.
രമേഷ് നാരായണന്റെ പശ്ചാത്തല സംഗീതവും നിരാശപ്പെടുത്തി. ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്താവുന്ന രംഗങ്ങളില്‍പ്പോലും അദ്ദേഹം കര്‍ണകഠോരമായ ശബ്ദങ്ങളാണ് ഉപയോഗിച്ചത്. മറ്റൊരു പ്രധാന ന്യൂനതയായത് കീര്‍ത്തി ചക്ര എന്ന ചിത്രത്തിലെ ഒരു രംഗത്തിന്റെ ആവര്‍ത്തനം കടന്നുകൂടിയതാണ്. രണ്ടിലും നായകന്റെ ഭാര്യ കുട്ടിയ്ക്ക് ഐസ്ക്രീ വാങ്ങാന്‍ പോകുമ്പാേേഴാണ് അപകടത്തില്‍ പെടുന്നത്.
ചിത്രം യാതൊരു സങ്കീര്‍ണതകളുമില്ലാതെയാണ് കടന്നുപോകുന്നത്. കുട്ടിയെയുംകൊണ്ട് അവിശ്വസനീയമെന്ന് തോന്നുന്ന വീഥികളിലൂടെ വൈഷമ്യങ്ങളില്ലാതെ കടന്നുപോകുമ്പോള്‍ തന്നെ കാഴ്ചക്കാരില്‍ നിന്നും അകലം കൂടുന്നു. കുറച്ച് സിനിമകണ്ട ആര്‍ക്കും ഇതെങ്ങോട്ടാണ് പോകുന്നതെന്ന ഏകദേശരൂപം ലഭിക്കുന്നു.
ചിത്രത്തിന് മികച്ച സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍ മലയാള സിനിമ ഇങ്ങനെയൊക്കെ മതിയോ അതോ മലയാളത്തിന് ഇതേ കഴിയുകയുള്ളോ എന്ന് ചിന്തിക്കണം. ലോകസിനിമയ്ക്കുതന്നെ ഒരുപിടി നല്ല ചിത്രങ്ങളെ സമ്മാനിച്ചതാണ് നമ്മുടെ ഭാഷയെന്നതും മറക്കരുത്.
എം.ജെ രാധാകൃഷ്ണന്‍ മനോഹരമായാണ് ലഡാക്കിലെ ദൃശ്യങ്ങള്‍ ഒപ്പിയെടുത്തത്. ക്ളൈമാക്സിലെ ട്വിസ്റ്റും നന്നായി.

Monday, December 13, 2010

സ്റ്റൈല്‍ മന്നന് 61


ഇന്ത്യയുടെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് ഇന്നലെ 61 വയസ്സ് തികഞ്ഞു. അഭിനയത്തിന്റെ മുടിചൂടാമന്നന്റെ പിറന്നാള്‍ ആരാധകര്‍ തകര്‍ത്തുതന്നെയാണ് ആഘോഷിച്ചത്. ചെന്നൈയിലെ ചുവരുകളെല്ലാം രജനിയുടെ പോസ്റ്ററുകളാല്‍ നിറഞ്ഞു. അതില്‍ പാലഭിഷേകവും നെയ്യഭിഷേകവും ഇടതടവില്ലാതെ നടത്തി. പടക്കങ്ങള്‍ പൊട്ടിച്ചും അമ്പലങ്ങളില്‍ പൂജകള്‍ നടത്തിയും തങ്ങളുടെ ആണ്ടവന്റെ പിറന്നാള്‍ തമിഴ്മക്കള്‍ ഇത്തവണയും പൊടിപൊടിച്ചു.
എന്നാല്‍ ആരവങ്ങളില്‍ നിന്നും ആഘോഷങ്ങളില്‍ നിന്നും അകലം പാലിച്ച് സ്വന്തം കുടുംബത്തോടൊപ്പമാണ് രജനീകാന്ത് പിറന്നാള്‍ കൊണ്ടാടിയത്. എല്ലാംകൊണ്ടും സ്റ്റൈല്‍മന്നന്റെ നല്ലൊരു വര്‍ഷമാണ് കടന്നുപോകുന്നത്. യന്തിരന്‍ ബ്രഹ്മാണ്ഠ ഹിറ്റായതും രണ്ടാമത്തെ മകള്‍ സൌന്ദര്യയുടെ വിവാഹം നടന്നതും രണ്ടാമതും മുത്തശ്ശനായതും എല്ലാം ഇക്കഴിഞ്ഞ വര്‍ഷമാണ്.

വീണ്ടും കെട്ടി
60 പിന്നിട്ടതോടെ ഷഷ്ട്യബ്ദ പൂര്‍ത്തി ചടങ്ങുകളുടെ ഭാഗമായി പോയസ് ഗാര്‍ഡനിലെ വസതിയില്‍വച്ച് ഭാര്യ ലതാരംഗാചാരിയെ ഒന്നുകൂടെ താലിചാര്‍ത്തി. ചടങ്ങില്‍ കമലഹാസനും ബാലചന്ദറും പങ്കെടുത്തിരുന്നു.

പടപ്പുറപ്പാട് 1975 മുതല്‍
കെ.ബാലചന്ദറിന്റെ അപൂര്‍വ രാഗങ്ങള്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശിവാജിറാവു ഗേക്ക് വാദെന്ന രജനീകാന്ത് രംഗപ്രവേശം നടത്തിയത്. 1949 ഡിസംബര്‍ 12ന് കര്‍ണാടകയിലെ ബാംഗ്ളൂരിലാണ് അദ്ദേഹത്തിന്റെ ജനനം. മറാത്തി കുംടുംബമായിരുന്നു രജനിയുടേത്. മാതാപിതാക്കളുടെ നാലുമക്കളില്‍ ഇളയവനായിരുന്നു. രജനിയ്ക്ക് 5 വയസ്സു തികയുമ്പോഴേക്കും അമ്മ ജീജാഭായി മരിച്ചു. പിന്നീട് രജനിയ്ക്ക് കഷ്ടപ്പാടുകളുടെ നാളുകളായിരുന്നു. ആചാര്യ പാഠശാലയില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും ബാംഗ്ളൂരിലെ രാമകൃഷ്ണ മിഷന്‍ സ്കൂളില്‍ നിന്ന് ഹൈസ്കൂള്‍ പഠനവും പൂര്‍ത്തിയാക്കി. അതിനുശേഷം പലജോലികളും ചെയ്ത് അലഞ്ഞുനടന്നു. അങ്ങനെ ബാംഗ്ളൂര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസില്‍ കണ്ടക്ടറായി. സുഹൃത്ത് രാജ് ബഹദൂറിന്റെ പ്രേരണയാല്‍ ചെന്നൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു.

തമിഴ്, കന്നട, തെലുങ്ക്, മലയാളം, ഹിന്ദി, ഇംഗ്ളീഷ്, ബംഗാളി തുടങ്ങിയ ഭാഷകളിലായി 150ല്‍പരം ചിത്രങ്ങളില്‍ രജനി അഭിനയിച്ചു. 1983ല്‍ ഇറങ്ങിയ ഹിന്ദി ചിത്രമായ അന്ധകാനൂനിലെ അഭിനയമാണ് രജനിയുടെ പ്രശസ്തി ഇന്ത്യയൊട്ടാകെയെത്തിച്ചത്. അതില്‍ അമിതാഭ്ബച്ചനോടും അമരീഷ് പുരിയോടുമൊപ്പമായിരുന്നു അഭിനയം. ഇന്ത്യയ്ക്കു പുറത്തും രജനിയ്ക്ക് നിരവധി ആരാധകരുണ്ട്. അദ്ദേഹത്തിന്റെ ചിത്രമായ മുത്തു ജപ്പാനീസിലേക്ക് ട്രാന്‍സ്ലേറ്റ് ചെയ്തിരുന്നു. അത് വന്‍വിജയമായിരുന്നു.
മേക്കപ്പിന്റെ മേമ്പൊടിയില്ലാതെ വീടിനു പുറത്തുപോലുമിറങ്ങാത്ത നടന്‍മാര്‍ക്കിടയിലും രജനി വ്യത്യസ്തനാണ്. തന്റെ യഥാര്‍ത്ഥരൂപത്തില്‍ ജനമദ്ധ്യത്തിലിറങ്ങുന്ന ഇദ്ദേഹത്തിന്റെ ജനപ്രീതിയ്ക്ക് എന്തെങ്കിലും കുറവു വന്നിട്ടുണ്ടോ?. ഇനിയും ധാരാളം പിറന്നാളുകള്‍ ആഘോഷിക്കാന്‍ ഈ മഹാ കലാകാരന്‍ സാധിക്കട്ടെ.

Friday, December 10, 2010

മലയാളത്തിന്റെ അഭിമാനം


കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയാണ് ഐ.എഫ്.എഫ്.കെ(ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഒഫ് കേരള). 1996 മുതല്‍ തുടങ്ങിയ ഈ ചലച്ചിത്രമേള എല്ലാവര്‍ഷവും നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ തിരുവനന്തപുരത്ത്വച്ചാണ് നടക്കുക. സംസ്ഥാന സര്‍ക്കാറിന്റെ സാംസ്കാരിക വിഭാഗത്തിനുവേണ്ടി സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് മേള സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ മികച്ച ചലച്ചിത്രമേളയായാണ് ഐ.എഫ്.എഫ്.കെ അറിയപ്പെടുന്നത്. അനവധി ദേശീയ, വിദേശ ചിത്രങ്ങളാണ് വര്‍ഷാവര്‍ഷം മേളയില്‍ പ്രദര്‍ശനത്തിനെത്തുന്നത്. മേളയിലെ മത്സരവിഭാഗത്തില്‍ ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക വിഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 14 ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുണ്ടാകുക. മലയാള സിനിമയ്ക്കായി മേളയില്‍ പ്രത്യേക വിഭാഗവും ഉണ്ട്. ചലച്ചിത്രമേളയുടെ ചുവടുപിടിച്ച് അന്താരാഷ്ട്ര ഡോക്യുമെന്ററി-ഷോര്‍ട്ട് ഫിലിം മേളയും ചലച്ചിത്ര അക്കാദമി നടത്താറുണ്ട്.

ചരിത്രം
കേരളത്തിന്റെ സിനിമാ സംസ്കാരം തന്നെയാണ് ഐ.എഫ്.എഫ്.കെ പോലൊരു അന്താരാഷ്ട്ര ചലച്ചിത്രമേള നടത്താന്‍ സംസ്ഥാനത്തെ പ്രാപ്തമാക്കിയത്
. 1988ല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ സിനിമാ വിഭാഗം തിരുവനന്തപുരത്ത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഒഫ് ഇന്ത്യ നടത്തി. അന്ന് മേളയ്ക്ക് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്. മേളയുണ്ടാക്കിയ ഓളത്തില്‍ സംസ്ഥാനത്തങ്ങോളമിങ്ങോളം നിരവധി ഫിലിം സൊസൈറ്റികള്‍ മുളച്ചുപൊന്തി. ലോകത്തെങ്ങുമുള്ള ക്ളാസിക്കല്‍ ചിത്രങ്ങല്‍ പ്രദര്‍ശിപ്പിക്കാനും ചിത്രങ്ങളെക്കുറിച്ച് ഗൌരവമായി സംവദിക്കാനും ഫിലിം സൊസൈറ്റികള്‍ ഉപകരിച്ചു. സൊസൈറ്റികള്‍ പല രാജ്യങ്ങളുടെയും എംബസികള്‍ വഴി സിനിമകള്‍ സംഘടിപ്പിച്ചു പ്രദര്‍ശിപ്പിച്ചു. ഫിലിം ഫെസ്റ്റിവല്‍ മൂവ്മെന്റ് സംസ്ഥാനത്ത് സിനിമാ സാക്ഷരത കൈവരുന്നതിന് സഹായകമായി.
ഐ.എഫ്.എഫ്.കെയുടെ ആദ്യപതിപ്പ് അരങ്ങേറിയത് 1996ല്‍ കോഴിക്കോടാണ്. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍(കെ.എസ്.എഫ്.ഡി.സി)യായിരുന്നു നടത്തിപ്പുകാര്‍. 1998ല്‍ ചലച്ചിത്ര അക്കാദമി രൂപീകൃതമായതോടെ മേളയുടെ നടത്തിപ്പ് അവര്‍ക്കായി. ചലച്ചിത്രമേളയ്ക്ക് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഫോര്‍ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ അംഗീകാരം ലഭിച്ചു. 99 മുതലാണ് മത്സരവിഭാഗം തുടങ്ങിയത്. പിന്നീട് മേളയ്ക്ക് ഫിപ്രസിയുടെ അംഗീകാരവും ലഭിച്ചു.


മേളയുടെ സവിശേഷതകള്‍
സമകാലീന ലോകസിനിമ, പുതിയ മലയാളം സിനിമ, റിട്രോസ്പെക്ടീവ്സ് ഒഫ് മേജര്‍ ഡയറക്ടേഴ്സ്, ഹോമേജ് ആന്റ് ട്രൈബ്യൂട്ട്സ്, സമകാലീന ഇന്ത്യന്‍ സിനിമ എന്നീ വിഭാഗങ്ങളില്‍ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. തിരുവനന്തപുരത്തെ വിവിധ തീയേറ്ററുകളിലായാണ് പ്രദര്‍ശനം നടത്തുക. ഒരു പക്ഷേ ജയിലിലും(പൂജപ്പുര സെന്‍ട്രല്‍ ജയില്‍) പുവര്‍ ഹോമിലും(ശ്രീചിത്ര പുവര്‍ഹോം) പ്രദര്‍ശനം നടത്തുന്ന ഒരേയൊരുമേളയും ഐ.എഫ്.എഫ്.കെ ആയിരിക്കും.

അവാര്‍ഡുകള്‍

മികച്ച ഫീച്ചര്‍ സിനിമയ്ക്ക് സുവര്‍ണ ചകോരവും 10ലക്ഷം രൂപയും നല്‍കും. മികച്ച സംവിധായകന് രജതചകോരവും 3ലക്ഷം രൂപയും. മികച്ച നവാഗതചിത്രത്തിന് രജതചകോരവും 2 ലക്ഷം രൂപയും. പ്രേക്ഷകരുടെ സമ്മാനമായി ജനപ്രിയചിത്രത്തിന് രജതചകോരവും ഒരു ലക്ഷം രൂപയും. ഫിപ്രസി തിരഞ്ഞെടുക്കുന്ന ചിത്രത്തിന് ഫിപ്രസി അവാര്‍ഡ്. മത്സരവിഭാഗത്തിലെ ഏഷ്യയിലെ മികച്ച ചിത്രത്തിന് നെറ്റ്പാക് അവാര്‍ഡ്. 2007 മുതല്‍ രണ്ട് അവാര്‍ഡുകള്‍കൂടി ഏര്‍പ്പെടുത്തി. ഫിപ്രസി, നെറ്റ്പാക് അവാര്‍ഡുകള്‍ മേളയിലെ മികച്ച മലയാളം ചിത്രങ്ങള്‍ക്കാണ്.

സാരിമതി ടീച്ചറേ


അമ്മ വേലി ചാടിയാല്‍ മകള്‍ മതിലു ചാടുമെന്നാണല്ലോ അതുകൊണ്ടായിരിക്കും ഭോപ്പാലിലെ സരോജിനി നായിഡു കോളേജ് ടീച്ചര്‍മാരെ സാരിയുടുപ്പിക്കാമെന്നുവച്ചത്. പിള്ളാരെ പഠിപ്പിക്കാന്‍ വരുന്നവര്‍ ടീഷര്‍ട്ട്, സല്‍വാര്‍ എന്നുവേണ്ട സാരിയൊഴികെയുള്ള ഒരു വേഷവും ധരിച്ചുകൂടെന്നാണ് സര്‍ക്കുലര്‍ കല്പന.
ഛായ് ടീച്ചറമ്മമാരുടെ സ്വാതന്ത്യ്രത്തില്‍ കയറി പൊങ്കാലയിട്ടല്ലോന്ന് പറയരുത് പിള്ളാരെ നന്നാക്കാനാണ് മാനേജ്മെന്റിന്റെയീ ഇല്ലം ചുടല്‍.
പെണ്‍പിള്ളരുടെ കോളേജില്‍ പിള്ളാര് കൊച്ചമ്മാരുടെ കൊണം കാട്ടുന്നതാണ് പ്രശ്നം. പ്രായം തികഞ്ഞ കൊച്ചുങ്ങള്‍ ഇച്ചീച്ചി കാട്ടുന്നുവെന്ന പരാതിപ്പെട്ട പുരുഷ ലക്ചറന്‍മാരാണ് ഭീമന്‍രഘുവായത്. ലോ വെയ്സ്റ്റ് ജീന്‍സുമായെത്തുന്ന തരുണീ മണികള്‍ ഇത്തിരിപ്പോന്ന ബനിയനുമിട്ടു ബഞ്ചിലിരിക്കുമ്പോള്‍ സാറമ്മാര്‍ക്ക് ലെന്തോ ഒരു ലിത് തോന്നുന്നു പോലും. എന്തായാലും സര്‍ക്കുലറാജ്ഞ പ്രകാരം ഇനി ലവന്‍മാര്‍ക്കും ജീന്‍സും കാഷ്വലുമൊന്നും ഇട്ടോണ്ട് വരാന്‍ പറ്റില്ല.